ഇത് ഒരമ്മ. പേര് ചക്കി. പ്രായം കൃത്യമായി പറഞ്ഞാല്‍ എഴുപത്തിയാറ്. കോഴിക്കോട് ജില്ലയിലെ കൂളിമാട് എന്ന പ്രദേശത്തുനിന്ന് നായര്കുഴിയിലേക്ക് പോകുന്നുവെങ്കില്‍ നായര്‍’’കുഴിയിലേക്ക്’’ ഇറങ്ങുന്നതിനു തൊട്ടു മുന്പ് ഒന്നിടത്തേക്ക് എത്തി നോക്കിയാല്‍ കാണാം അവരുടെ ‘‘വീട്’’. വീട് എന്ന് അതിനെ പറഞാല്‍ ആ അമ്മയോട് ചെയ്യുന്ന അപരാധമായി പോകുമോ? എന്നാലും തല്ക്കാലം അങ്ങിനെ തന്നെ പറയാം. വീട്ടില്‍ അമ്മയ്ക്ക് കൂട്ടിനു രണ്ടു മക്കളുമുണ്ട്. ജീവിതത്തിന്റെ അവസാന ഘട്ടത്തിലേക്ക് കാലെടുത്തുവെച്ച ഈ അമ്മയ്ക്ക് താങ്ങും തണലും ആവേണ്ടവര്‍.
എന്നാല്‍, അങ്ങനെയല്ല ആ മക്കളുടെ കിടപ്പ്. ഇരുവരും മാനസികമായി തളര്ന്നവര്‍. ഇവരില്‍ മുതിര്ന്നരവന്‍ ശ്രീധരന്‍. പ്രായം ചോദിച്ചാല്‍ അദ്ദേഹം പറയും “അതൊന്നും ശരിയാവൂല” എന്ന്. എന്നാലും അമ്മയുടെ ഓര്മ പ്രകാരം ഏകദേശം നാല്പത്തിനാല് വയസ്സ്. ആദ്യമൊക്കെ കൂലിപണിക്ക് പോവാറുണ്ടായിരുന്നു. ഇപ്പോള്‍ പണിക്ക് പോവാത്തതിനു കാരണം തിരക്കിയാല്‍ “അതൊന്നും ശരിയാവൂല” എന്ന് അതിനും മറുപടി ലഭിക്കും. ഇളയവനാണ് വാസു. ശ്രീധരനില്‍ നിന്നും ഒന്നര വയസ്സ് കുറയും എന്ന് അമ്മ ഓര്ത്തെടുക്കുന്നു. ഇരുപതാം വയസ്സില്‍ തളര്ന്ന്താണ് അദ്ദേഹത്തിന്റെ മനോനില. മാസങ്ങളോളം കോഴിക്കോട് കുതിരവട്ടം ആശുപത്രിയില്‍ കിടത്തി ചികില്സിച്ചതാണ്. എന്നാല്‍ രോഗത്തിന് മാറ്റം വരാത്തത് കൊണ്ട് അവിടത്തെ ചികില്സ അവസാനിപ്പിച്ചതായിരുന്നു.
രാവും പകലും ഇവരുടെ ലോകം ഈ വീട്ടിലെ ഇരുട്ട് മൂടിയ മുറിയാണ്. അരികില്‍ ബീഡി കെട്ടുകളും. ദിവസവും ഇരുപതോളം ബീഡികള്‍ അവരിരുവരും തീകത്തിക്കുന്നതായി ശ്രീധരന്‍ തന്നെ സാക്ഷ്യപെടുത്തുന്നു. പിന്നെ വല്ലപ്പോയും ബീഡി വാങ്ങാനായി നായര്കുഴി അങ്ങാടിയിലേക്ക് പോയാല്‍ നാട്ടുകാരില്‍ ആരെങ്കിലും ചായ വാങ്ങി കൊടുത്തെങ്കില്‍ അത് കുടിക്കും. ഇതാണ് ഇവരുടെ ജീവിതത്തിലെ കാര്യപരിപാടി.
ഇനി വീട്ടിലെ അടുപ്പ് കത്തണമെങ്കില്‍ നാട്ടുകാരിലാരെങ്കിലും റേഷന്‍ ഷാപ്പില്‍ നിന്ന് സൗജന്യ നിരക്കിലുള്ള അരി ഇവര്ക്ക് എത്തിച്ചുകൊടുക്കണം. അങ്ങനെ എത്തുന്ന അരിയിലാണ് ഈ മൂവര്‍ സംഘത്തിന്റെ നിലനില്പ്. എന്നാലും കത്തില്ല അവരുടെ അടുപ്പ്! കാരണം മറ്റൊന്നുമല്ല, മഴ പെയ്താല്‍ അത് നനഞ്ഞ് കുതിരും. അതാണവരുടെ വീടിന്റെ അവസ്ഥ. ഓട് മേഞ്ഞ വീടാണങ്കിലും ‘ഓട്ട’ മേഞ്ഞ വീട് എന്ന് പറയുന്നതാവും സത്യസന്ധത. മേല്ക്കൂര പാടെ തകര്ന്ന നിലയിലാണ്. താല്കാലിക പരിഹാരം എന്ന നിലയില്‍ നാട്ടിലെ സുമനസ്സുകള്‍ താര്പോളിന്‍ വിരിച്ചു നല്കിയെങ്കിലും അതെല്ലാം ദ്രവിച്ച പോലെയാണ്. സര്കാറിന്റെ ഇ.എം.എസ് പദ്ധതിയില്‍ ഉള്പെട്ട കുടുംബമാണിവര്‍. പക്ഷെ, അത് നേടിയെടുക്കാനും ഉപയോഗപ്പെടുത്താനും വേണ്ടേ ഒരു പ്രാപ്തന്‍. തകര്ന്ന മേല്കൂരയുടെ വിടവുകള്ക്കിടയിലൂടെ വരുന്ന ‘’ചന്ദ്രോര്ജമാണ്’’ രാത്രികളില്‍ അവരുടെ വീടിനെ പ്രകാശിപ്പിക്കുന്നത്. വൈദ്യുതി വീട്ടിലേക്കു പ്രവേശിച്ചിട്ടില്ല എന്ന് സാരം.
ഇരുവരുടെയും ജ്യേഷ്ഠനായ ബാലനാണ് ഇവരെ ആശുപത്രിയിലേക്ക് കൊണ്ടുപോവാര്. ആശുപത്രി യാത്ര വളരെ സാഹസികം തന്നെ. വാസുവിനെ വളരെ ശ്രദ്ധിച്ചില്ലെങ്കില്‍ ജ്യേഷ്ഠന്റെ കണ്ണ് വെട്ടിച്ചു അവന്‍ കടന്നു കളയും. അങ്ങനെ സംഭവിക്കുകയും അവനെ തേടി നാട്ടുകാര്‍ ഒരുപാട് അലഞതുമാണ്. കൃത്യമായി മരുന്ന് കഴിക്കണം എന്നാണ് ഡോക്ടറുടെ നിര്ദ്ദേശം എങ്കിലും ആശുപത്രി സന്ദര്ശനം നിലച്ചതുപോലെയാണ്. കാരണം, ജ്യേഷ്ടന്‍ ബാലന് അദ്ദേഹത്തിന്റെ വീട്ടു ചെലവിനുള്ള വക ഒപ്പിച്ചിട്ടു വേണം ഇവരെ ആശുപത്രിയിലേക്ക് കൊണ്ട് പോവാനുള്ള സമയം കണ്ടെത്താന്‍. അതിനു അദ്ദേഹത്തിനും പരിഭവങ്ങള്‍ ഏറെ. കുറച്ചധികം മുമ്പ് ശ്രീധരന്‍ ചികില്സയിലൂടെ മനോനിലയുടെ താളം വീണ്ടെടുത്തിരുന്നു എന്ന വസ്തുത ഇതിനോട് ചേര്ത്ത് വായിക്കുംപോയാണ് ഏറെ ദുഖകരം.
ഇങ്ങനെയൊക്കെ ആണെങ്കിലും, ഇവര്‍ തന്നെ അടുക്കളയില്‍ അമ്മയെ സഹായിക്കും. ശ്രീധരന്‍ അടുപ്പില്‍ തീ കത്തിക്കുകയും അരിയിടാന്‍ വെള്ളം ഒരുക്കുകയും ചെയ്യും. ചിലപ്പോള്‍, ഇവരുടെ സഹായം കൂനിന്മേല്‍ കുരു എന്ന പോലെ ഉപദ്രവകരമാവും വിധം അടുപ്പ് ഒരിക്കലും കത്താത്ത തരത്തില്‍ അവര്‍ വെള്ളത്തില്‍ കുളിപ്പിച്ചിരിക്കും.
കേള്‍വിക്കുറവുള്ള അമ്മയോട് അധിക ശബ്ദത്തില്‍ കൂടുതല്‍ വിശേഷങ്ങള്‍ അന്വേഷിച്ചപ്പോള്‍ അവര്‍ പറയുന്നു: “കേള്ക്കാഞ്ഞിറ്റൊന്നുഅല്ല. അതൊക്കെ എങ്ങനെയാ ഒര്‍മണ്ടാവ്വാ. ഇക്കൊലതിലല്ലേ ജീവിക്ക്ണഅ്. ദാ ങള് കണ്ടിലെ, ഇന്റെ ആരോഗ്യം. കൂടെള്ളത് ഈ രണ്ടു മക്കളാ. അഅ് തന്നെ പോരെ തികച്ചും. ഈ രണ്ട് വയറും തീറ്റിപോറ്റെണ്ടെ. മോനെ, ഒരു കള്ളത്തരവും ആരോടും പറയരുത്, സത്യം പറയാനാ ഞാന്‍ പഠിച്ചഅ്. ഇപ്രാവശ്യം ഇനിക് ആയിരത്തിഎഴുന്നൂര് ഉറിപ്പ്യാ പെന്ഷന്‍ പൈസ കിട്ടിയഅ്. അതിനു മുന്നത്തെ പ്രാവശ്യം ആയിരത്തിയഞ്ഞൂറും. ഇത് എവിടെ എത്താനാ. ഇങ്ങള് പറയ്. ഇത് ഇവര്ക്ക് ബീഡി വാങ്ങാന്‍ തന്നെ തികയൂല. ചായപൊടിയും അരിയും ഒക്കെ വാങ്ങേണ്ടേ. ആരങ്കിലും ഒക്കെ എന്തെങ്കിലും തരും. ചിലപ്പം മീന്കാരന്‍ കുറച്ചു മീന്‍ വാസൂനെ കാണുമ്പോള്‍ കൊടുക്കും. അതിനു ഓനെ കണ്ടിട്ട് വേണ്ടേ. ഓന് ഈ മുറിയില്‍ ങ്ങനെ കുത്തിരിക്കും. എന്ത് പറഞ്ഞാലും ങ്ങനെ ചിരിക്കും. എപ്പോയെന്കിലും ബീഡി വാങ്ങാന്‍ പോഉം. അപ്പം ആരേലും എന്തേലും കൊട്ക്കും. അത്ര തന്നെ. പോരാത്തയ്ന് ഇവര്ക്ക് മരുന്ന് വാങ്ങാനും വേണ്ടേ പൈസ. മരുന്ന് വെറുതെ കിട്ടുഎന്കിലും ബസ്സിനു പൈസയും കൊടുത്ത് പോണ്ടേ. പിന്നെ, ഈ പൊര (വീട്) കണ്ടില്ലേ. ആരൊക്കൊക്കെ വന്നു മേലെ ഷീറ്റ് ഒക്കെ ഇട്ടിരുന്നു. എന്നിട്ടും പൊര ചോര്നൊലിക്കയാണ്. പിന്നെ കഥ പറയണോ. ഒരു മോളൂണ്ടു എനക്ക്. ഒളാടെ മാവുരാണ്. ഓള് കൂലിപ്പണിക്ക് പോവെണ്ട്. ഓള് എപ്പളെങ്കിലും വന്നു എന്തെങ്കിലും ഒക്കെ സഹായിച്ചു തരും. ഇങ്ങനെയാണ് എന്റെ ജീവിതം. ഈ മക്കളുടെ അച്ഛന്‍ ഉള്ളപ്പോള്‍ അവരോടു .......... ഒന്ന് പറയുകെങ്കിലും ചെയ്യേനീ. ഇപ്പം, അവരും .......... ഇല്ലല്ലോ. ഇങ്ങള് ഇപ്പം എവടള്ളാ. ഇതൊക്കെ എന്തിനാ ചോയിക്ക്ണഅ്..... ഉച്ചക്ക് ഞങളൊന്നും തിന്ന് ല്ല. ഉണ്ടാക്കിട്ടൂല്ല. അകത്തു എന്തെങ്കിലും ഉണ്ടോ എന്ന് നോക്കെട്ടെ.’” ഇത്രയും പറഞ അമ്മ ആകെ തളര്ന്നിരിക്കുന്നു. എന്നാലും, ഈ അമ്മയുടെ മനോനില തകര്ന്നിട്ടില്ല. തകരാതിരിക്കട്ടെ, മരണം വരെയും. അമ്മയുടെ കാലശേഷമുള്ള ഈ മക്കളുടെ ജീവിതം ഒരു വലിയ ചോദ്യചിഹ്നം തന്നെയാണ്. അതിനിടക്ക് ശ്രീധരന്‍ അടുപ്പില്‍ തീ വെച്ചിരുന്നു. വിശപ്പിന്റെ കാഠിന്യം കൊണ്ടായിരിക്കാം അവന്‍ അമ്മയെ കാത്തിരിക്കാതിരുന്നത്.
നാലു ദിവസം കഴിഞ്ഞു വീണ്ടും അവിടെ പോയി നോക്കിയപോള്‍ അതിദയനീയമായിരുന്നു ആ വീടിന്റെ അവസ്ഥ. ശക്തമായ മഴയില്‍ മേല്കൂരയിലൂടെ വീഴുന്ന വെള്ളം നിലത്ത് തളംകെട്ടി നില്ക്കുന്നു. “ഇന്റെ കുഞുമാനെ, ഇങ്ങള് ഈന്റെ മേലെ ഒരു ഷീറ്റെങ്കിലും ഇട്ട് തരണം. അരിയൊന്നും കിട്ടീലെങ്കിലും വേണ്ടില്ല. ഒന്ന് കിടക്കാന്‍ പാഴ വിരിക്കാന്‍ പറ്റിയ ഒരു സ്ഥലമെങ്കിലും ഉണ്ടാവാന്‍ വേണ്ടിട്ടാ. ഈ വെള്ളത്തില്‍ ഞാന്‍ എങ്ങിനയാ പാഴ വിരിക്കാ. ഈന്റ്കത്ത് കയറാന്‍ തന്നെ അറുപ്പാവ്ണ്” ഇങ്ങനെ വിലപിക്കുന്നു അമ്മ. സമയം ഏകദേശം മൂന്നുമണിയോടടുത്തിരുന്നു. പക്ഷേ, ഇതുവരെയും അവര്‍ ഭക്ഷണമൊന്നും പാകം ചെയ്തിട്ടില്ല. മക്കള്ക്ക് കുറച്ചു ചായയെങ്കിലും തിളപ്പിച്ചു കൊടുക്കാനായി തീ കത്തിക്കാന്‍ വേണ്ടി, മക്കള്‍ തന്നെ ഒളിപ്പിച്ചു വെച്ച തീപെട്ടി തിരയുകയായിരുന്നു അമ്മ. വാസുവിന്റെ കയ്യില്‍ നിന്ന് തീപ്പെട്ടി വാങ്ങി അടുപ്പില്‍ തീയും വെച്ചു കൊടുത്ത് ഞാന്‍ അവിടന്നിറങ്ങി. കുഞ്ചിമാനേ, എങ്ങനെങ്കിലും ഇതിന്റെ മേലെ ഒരു ഷീറ്റ് ഇട്ട് തരണെ എന്ന് ഉച്ചത്തില്‍ വിളിച്ചു പറയുന്നണ്ടായിരുന്നു അമ്മയപ്പോള്‍.
No comments:
Post a Comment